Tuesday, 3 November 2015

ചന്ദ്രന്‍... അര്‍ദ്ധചന്ദ്രം...ചന്ദ്രഹാസം...

27 നക്ഷത്രങ്ങളുടെയും അധിപതിയാണ് ചന്ദ്രന്‍. നവഗ്രഹങ്ങളിലും അഷ്ടവസുക്കളിലും പ്രധാനിയുമാണത്രേ ചന്ദ്രന്‍..സംസ്കൃതത്തില്‍ ‘ചന്ദ്ര’ എന്ന പദത്തിന് ശോഭിക്കുന്നത്‌, തിളങ്ങുന്നത് എന്നൊക്കെ അര്‍ത്ഥം. ശ്രീപരമേശ്വരനും പാര്‍വ്വ തിയും (നവദുര്‍ഗ്ഗാ ഭാവത്തില്‍) ചന്ദ്രനെ ശിരസ്സില്‍ ധരിക്കുന്നതായും വിശ്വാസം. തൂവെള്ള ദേഹത്തോട് കൂടി ഇരുകൈകളില്‍ ഒന്നില്‍ താമരപ്പൂവും മറ്റൊന്നില്‍ ആയുധമായ ഗദയോടും കൂടി സൗമ്യനും അങ്ങേയറ്റം സുന്ദരനുമായ ദേവനായിട്ടാണ് ചന്ദ്രനെ പുരാണങ്ങളില്‍ വര്‍ണ്ണിക്കുന്നത്. ചന്ദ്രന്‍റെ രഥത്തിന്‌ മൂന്നുചക്രവും ആ രഥം വലിക്കുന്നതിന്‌ പത്തു വെളളക്കുതിരകളുമുണ്ട്‌. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ചന്ദ്രന്‍. എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനസ്സിന്‍റെ കാരകനെയാണ് ചന്ദ്രന്‍ ഇതിലൂടെ പ്രതിനിദാനം ചെയ്യുന്നത്..
ചന്ദ്രന്‍, ദക്ഷന്‍റെ ഇരുപത്തേഴു 27 പുത്രിമാരെ- നക്ഷത്രങ്ങളെ വിവാഹം ചെയ്‌തു. എന്നാല്‍, ചന്ദ്രന്‍ അവരില്‍ അതീവ സുന്ദരിയായ രോഹിണിയോടു മാത്രം കൂടുതല്‍ സ്‌നേഹം കാണിച്ചതുകൊണ്ട്‌ സന്തപ്‌തചിത്തരായ മറ്റു ഭാര്യമാര്‍ ചെന്ന്‌, പിതാവായ ദക്ഷനോടു പരാതിപ്പെട്ടു. ദക്ഷന്‍ ചന്ദ്രനെ ഗുണദോഷിച്ചുനോക്കി. എന്നിരിക്കിലും ഒരു ഫലവുമുണ്ടാകാതിരുന്നതു മൂലം ദക്ഷന്‍, ചന്ദ്രനെ ശപിക്കുകയും ചന്ദ്രന്‍ സന്താനഭാഗ്യമില്ലാതെ, വൃദ്ധിക്ഷയങ്ങള്‍ ബാധിച്ചവനായിത്തീരുകയും ചെയ്‌തു. ദുഃഖാര്ത്തരായ ഭാര്യമാര്‍ പിതാവിനോട് പരാതി തങ്ങള്‍ പിന്‍വലിക്കുന്നുവെന്നും ശാപം തിരിചെടുക്കണമെന്നും അപേക്ഷിക്കുന്നു. എന്നാല്‍ തന്‍റെ ശാപം പൂര്ണ്ണമായി തിരികെയെടുക്കുവാന്‍ സാധിക്കുകയില്ലെന്നും മാസത്തില്‍ ഒരിക്കല്‍ മാത്രം ചന്ദ്രന് പൂര്ണ്ണരൂപം തിരികെ കിട്ടുമെന്നുള്ള തരത്തില്‍ ശാപത്തിന്‍റെ കാഠിന്യം കുറക്കുകയും ചെയ്തു.. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കു പിന്നിലെ പുരാണഐതിഹ്യവും ഇതാണ്.
ശിവ മഹാ പുരാണത്തില്‍ നിന്നും ഒരു ഭാഗം..
ഒരിക്കല്‍ ചന്ദ്രന്‍ ബൃഹസ്‌പതിയുടെ ഭാര്യ താരയെ മോഹിച്ചുകൊണ്ടുപോയി. തന്മൂലം അവര്‍ തമ്മില്‍ 'താരകാമയം' എന്നൊരു യുദ്ധമുണ്ടായി. ദൈത്യര്‍, ദാനവര്‍ എന്നിവര്‍ ചന്ദ്രന്‍റെ ഭാഗത്തും ഇന്ദ്രനും ദേവകളും ബൃഹസ്‌പതിയുടെ ഭാഗത്തും നിലയുറപ്പിച്ചുനിന്നു. ഈ കാര്യം കൈലസത്തിലും എത്തി ശ്രീപരമേശ്വരന്‍ ക്ഷുഭിതനായി തന്‍റെ ശൂലംകൊണ്ട്‌ ചന്ദ്രനെ രണ്ടായി മുറിച്ചുകളഞ്ഞു. അതിനാല്‍ ചന്ദ്രന്‌ ഭഗ്നാത്മാവെന്നു പേര്‍ ലഭിച്ചു.
പിന്നീട്‌ ബ്രഹ്‌മദേവന്‍റെ നിര്ബന്ധത്താല്‍, ചന്ദ്രന്‍, ഗര്ഭിണിയായ താരയെ ബൃഹസ്‌പതിക്കു തിരികെ നല്കി . അവള്‍ കോമളനും മഹായോഗ്യനുമായ ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആ യുവകോമളന്‍ തന്‍റെ പുത്രനാണെന്ന്‌ ബൃഹസ്‌പതിയും അല്ല; തന്‍റെ പുത്രനാണെന്ന്‌ ചന്ദ്രനും തര്‍ക്കിച്ചുകൊണ്ടിരുന്നു. നിജസ്‌ഥിതി വെളിപ്പെടുത്താതെ, താരമൗനം പാലിച്ചുപോന്നു. തര്‍ക്കം മൂത്തു. അതി കഠിനഭാവത്തിലെത്തി. ദിവ്യനും പ്രഭാവവാനുമായ ആ കുഞ്ഞ്‌; നവജാത ശിശു താരയെ ശപിക്കുമെന്ന്‌ പറഞ്ഞ്‌ ഇരുകൂട്ടരും ഭയപ്പെടുത്തിക്കൊണ്ടുമിരുന്നു. ഗത്യന്തരമില്ലാതെ താര ആ ശിശു ചന്ദ്രന്‍റെതാണെന്ന്‌ താര തുറന്നു സമ്മതിച്ചു. ചന്ദ്രന്‍ തന്‍റെ കുഞ്ഞിന്‌ 'ബുധന്‍' എന്ന പേരും നല്‍കി.
ചന്ദ്രനുമായി ബന്ധപെട്ടു നിരവധി പേരുള്ള ആയുധങ്ങളും ശസ്ത്രങ്ങളും പുരാണത്തില്‍ ഉണ്ട്.. അത്തരത്തില്‍ ഒന്നാണ് ചന്ദ്രഹാസവും അര്‍ദ്ധ-ചന്ദ്രം എന്ന അസ്ത്രവും ..
ഒരിക്കല്‍ ലങ്കേശനായ രാവണന്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിക്കവേ കൈലാസപര്‍വ്വതം കാണുകയുണ്ടായി. സ്വതവേ ഗര്‍വിഷ്ടനായ രാവണന്‍ കൈലാസപര്‍വ്വ തത്തെ ഉയര്‍ത്തി ലങ്കയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ശിവന്‍ കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്‍റെ കൈകള്‍ കൈലാസത്തിനടിയില്‍ കിടന്നു ചതഞ്ഞരഞ്ഞു. കൈകള്‍ പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിച്ചു. അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള്‍ സമ്മാനമായി നല്കി‍. ആ വാളാണ് ചന്ദ്രഹാസം. അര്‍ദ്ധചന്ദ്രക്കലയുടെ ആകൃതിയില്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ മിന്നിതിളങ്ങുന്ന അതിശക്തമായ ദിവ്യായുധം. രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള്‍ മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്നു. അതുപോലെ പ്രസിദ്ധിയാര്‍ജ്ജിച്ച മറ്റൊരു ദിവ്യാസ്ത്രമാണ് അര്‍ദ്ധ ചന്ദ്രം. അഗ്രം ചന്ദ്രക്കലയുടെ ആകൃതിയില്‍ തിളങ്ങുന്ന ദിവ്യാസ്ത്രം.. രാമകഥകളില്‍ ശ്രീരാമചന്ദ്രനും മഹാഭാരതകഥകളില്‍ അര്‍ജ്ജുനനും അര്‍ദ്ധചന്ദ്രം എന്ന അസ്ത്രം അഭിമന്ത്രണം ചെയ്തു നിരവധി ദൈത്യരെയും ശത്രുക്കളെയും നിഗ്രഹിച്ചിരുന്നതായി കാണുവാന്‍ സാധിക്കും..
ഓം നമ ശിവായ..
വാക്കുകൾ: കുമാരി അനഘാ നമ്പൂതിരി

0 comments:

Post a Comment