Tuesday, 3 November 2015

സൃഷ്‌ടി സ്‌ഥിതി സംഹാരം



പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല്‍ അധിഷ്‌ഠിതമാകയാല്‍ അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്‍ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്‍ഭ രൂപത്തില്‍ സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.
വ്യാസ ഭഗവാന്റെ പിതാവായ പരാശരമുനിയും മൈത്രേയനും തമ്മിലുള്ള സംവാദമായിട്ടാണ്‌ ശ്രീ വിഷ്‌ണുപുരാണം ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. ഇവരുടെ സംവാദവേളയില്‍ സൃഷ്‌ടിയെക്കുറിച്ച്‌ ആഴത്തിലുള്ള വിവരണം നമുക്ക്‌ ദര്‍ശിക്കാനാകും.
സൃഷ്‌ടിയെക്കുറിച്ച്‌ മൈത്രേയന്‍ പരാശരനോട്‌ ചോദ്യം ഉന്നയിക്കുന്നു. പരാശരന്‍ അതിനുള്ള മറുപടിയായി സാരസ്വതനാല്‍ അദ്ദേഹത്തിന്‌ ഉപദേശിക്കപ്പെട്ട വിഷ്‌ണുപുരാണം പറഞ്ഞുകേള്‍പ്പിക്കാനുമാരംഭിക്കുന്നു.
മൈത്രേയന്‍ ചോദിക്കുന്നു: ഭഗവാന്‍- അങ്ങ്‌ സൃഷ്‌ടിയെക്കുറിച്ച്‌ വിവരിച്ചാലും. പരാശരന്‍ അദ്ദേഹത്തെ സൃഷ്‌ടി എങ്ങനെ സംഭവിച്ചുവെന്ന്‌ പറഞ്ഞുകേള്‍പ്പിക്കുന്നു.
ദേവദേവേശനായ വിഷ്‌ണുഭഗവാനെ പ്രധാന തത്വമായ സാത്വിക രാജസ താമസമായ മഹത്വം ആവരണം ചെയ്‌തുവെന്നും അതില്‍നിന്നും ത്രിവിധ ഗുണ സ്വരൂപമായ അഹങ്കാരം ഉത്ഭവിച്ചുവെന്നും അത്‌ ഭൂതേന്ദ്രിയാദികള്‍ക്ക്‌ കാരണമായെന്നും പറയപ്പെടുന്നു.
പ്രധാന തത്വത്താല്‍ മഹത്വം വ്യാപൃതമായതുപോലെ മഹത്വത്താല്‍ അഹങ്കാരം വ്യാപൃതമായിരിക്കുന്നു. ഭൂതാതി നാമമായ താമസാഹങ്കാരം ശബ്‌ദ തന്മാത്രയേയും അതില്‍നിന്ന്‌ ആകാശത്തെയും നിര്‍മ്മിച്ചു.
പിന്നീട്‌ ശബ്‌ദ തന്മാത്ര സ്‌പര്‍ശ തന്മാത്രയേയും സ്‌പര്‍ശ തന്മാത്ര വായുവിനെ ആവൃതമാക്കി രൂപ തന്മാത്രയേയും സൃഷ്‌ടിച്ചു. ഇതില്‍നിന്ന്‌ തേജസ്സ്‌ രൂപപ്പെട്ടു. പിന്നീട്‌ ഈ തേജസ്സ്‌ വികൃതമായി രസതന്മാത്രയെ ഉല്‌പാദിപ്പിക്കുകയും അതില്‍നിന്ന്‌ രസഗുണമാര്‍ന്ന ജലം ഉത്ഭവിക്കുകയും ചെയ്യും.
ഈ ജലത്തെ തേജസ്‌ ആവരണം ചെയ്യുകയും അതില്‍നിന്നും ഗന്ധതന്മാത്ര ഉണ്ടാവുകയും പൃഥ്വിയുടെ ഉത്ഭവത്തിന്‌ കാരണമാവുകയും ചെയ്‌തു. ഈ തന്മാത്രകളെല്ലാം തന്നെ ശാന്ത ഘോരമൂഢങ്ങളല്ലാത്തതിനാല്‍ ഭൂതതന്മാത്രാ സ്വരൂപമായ സൃഷ്‌ടിയുണ്ടായി.
പഞ്ചഭൂതങ്ങളെല്ലാം ചേര്‍ന്നാണല്ലോ സൃഷ്‌ടിയുണ്ടാകുന്നത്‌. ഇവയെല്ലാം പരസ്‌പര പൂരകങ്ങളാണ്‌. പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല്‍ അധിഷ്‌ഠിതമാകയാല്‍ അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്‍ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്‍ഭ രൂപത്തില്‍ സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.
ഈ ഗര്‍ഭത്തിന്‌ സുമേരു മറുപിള്ളയായും മറ്റു പര്‍വ്വതങ്ങള്‍ ഗര്‍ഭായമായും സമുദ്രം ഗര്‍ഭരസമായും ഭവിച്ചു. അതേ അണ്ഡത്തില്‍ത്തന്നെ പര്‍വ്വത ദ്വീപു സമൂഹങ്ങളും സമുദ്രങ്ങളും ഗ്രഹഗണാദികളും സമ്പൂര്‍ണങ്ങളായ ലോകങ്ങളും ദേവാസുര മനുഷ്യാദികളും ഉരഗ പ്രാണിവര്‍ഗ്ഗങ്ങളും ഉണ്ടായി. ഈ അണ്ഡം പഞ്ചഭൂതാദികളാല്‍ ആവൃതമായിരിക്കുന്നു.
ഭൂതാദികള്‍ മഹാതത്ത്വത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുള്ളില്‍ സ്വയം വിരാജിതനായ ഭഗവാന്‍ ബ്രഹ്‌മാവായിത്തീര്‍ന്ന്‌ രജോഗുണാശ്രിതനായി ലോകരചനയില്‍ താല്‌പര്യമുള്ളവനായി ഭവിച്ചു.
അങ്ങനെ സൃഷ്‌ടി നടന്നതിനെത്തുടര്‍ന്ന്‌ സത്വഗുണപരായണനായ ഭഗവാന്‍ അതിനെ കല്‌പാന്തം വരെ പരിപാലിക്കാന്‍ യോഗ്യനായി. അതുപോലെ തന്നെ യുഗാന്ത്യത്തില്‍ തമോഗുണപ്രധാനമായ രുദ്രരൂപം കൈക്കൊണ്ട്‌ ഭഗവാന്‍ സമസ്‌ത ഭൂതാദികളേയും സംഹരിക്കുന്നു.
വീണ്ടും നൈമത്തിക പ്രളയം സംഭവിക്കുകയും ഭഗവാന്‍ ശേഷശയ്യയില്‍ ശയിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഉണര്‍ന്നതിനുശേഷം ബ്രഹ്‌മരൂപം കൈക്കൊണ്ട്‌, വീണ്ടും ലോകരചനയില്‍ പ്രവൃത്തനായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ഭഗവാന്‍ സൃഷ്‌ടി സ്‌ഥിതി സംഹാരത്തിനായി ബ്രഹ്‌മാവിഷ്‌ണു, മഹേശ്വര സംജ്‌ഞകള്‍ ധരിക്കുന്നവനായും ഭവിക്കുന്നു.
''സ്രഷ്‌ടാ സൃജതിചാത്മാനം
വിഷ്‌ണുപാല്യം ച പാതിച
ഉപസംഹ്രിയാതേ ചാന്തേ
സംഹര്‍ത്താ ച സ്വയം പ്രഭൂ.''
സര്‍വ്വസ്വരൂപനായ ഭഗവാന്‍ തന്നെ സര്‍വ്വതിന്റെയും സൃഷ്‌ടി സ്‌ഥിതി സംഹാരങ്ങള്‍ നടത്തി സ്വയം പ്രഭുവായി വിരാജിക്കുന്നു. സര്‍വ്വം വിഷ്‌ണുമയം.
ലോകത്തെ തറവാടായും സകല ചരാചരങ്ങളേയും തന്നെപ്പോലെയും സര്‍വ്വവും ഈശ്വരമയവുമായി കാണാന്‍ സാധിച്ചാല്‍ മുക്‌തിയെന്നത്‌ സാധിതമാകാത്ത ഒന്നല്ല.


https://www.facebook.com/എല്ലാഅറിവും-സമര്പ്പിക്കുന്നു-134931603511454/

0 comments:

Post a Comment