Tuesday, 14 July 2015

മലയാലപ്പുഴ

 http://hindupuranammalayalam.blogspot.in/
ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാര്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി ഭജനമിരുന്നു. ഭക്‌തോത്തമന്മാരായിരുന്ന അവരുടെ സന്തതസഹചാരിയായിരുന്നു ദേവീവിഗ്രഹം. ദീര്‍ഘകാലത്തെ ഭജനയ്ക്കു ശേഷം അവര്‍ക്കു ദേവിയുടെ അരുള്‍പ്പാട് ഉണ്ടായത്രേ. 'നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില്‍ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും എന്ന്. ദേവിയുടെ വാക്കുകള്‍ അവരെ ആനന്ദപുളകിതരാക്കി. അവര്‍ ക്ഷേത്ര ദര്‍ശനവും തീര്‍ത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോള്‍ ദേവി അവര്‍ക്കു ദര്‍ശനം നല്‍കി. പ്രതിഷ്ഠയ്ക്കു പറ്റിയ സ്ഥലം മലയാലപ്പുഴയാണെന്നു ഉപദേശിച്ചത്രേ. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാര്‍ മലയാലപ്പുഴ എത്തിയെന്നാണു കഥ. ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഭക്തവത്സലയും അഷ്‌ടൈശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന മലകള്‍ കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് അനുഗ്രഹ വര്‍ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്‍ക്കും അമ്മയാണ്. ദുരിതപര്‍വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള്‍ ഭക്തര്‍ ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അപൂര്‍വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്‍ബലമുണ്ട്.
ഉല്‍സവത്തിന് ദേവിയുടെ ചമയവിളക്കെടുക്കാന്‍ വ്രതാനുഷ്ഠാനത്തോടെ ധാരാളം സ്ത്രീകള്‍ എത്തുന്നു. ദേവിയുടെ ശ്രീഭൂതബലി,. ഉല്‍സവബലി, ജീവത എഴുന്നെളളിപ്പ് എന്നിവക്ക് അകമ്പടിയായി ഭകതര്‍ ചമയവിളക്ക് എടുക്കുന്നു. അവര്‍ക്ക് മലയാലപ്പുഴയമ്മ കണ്ണുനീര്‍ തുടയ്ക്കുന്ന തൂവലാകുന്നു. നൊമ്പരങ്ങള്‍ ഏറ്റുവാങ്ങുന്ന ആശ്വാസ തുരുത്തായി മാറുന്നു.

0 comments:

Post a Comment