കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം . മലപ്പുറം ജില്ലയിയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മാന്ധാതാവ് മഹര്‍ഷിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
ശ്രീകോവിലിൽ പരമശിവനും പാര്‍വതിയും സാന്നിദ്ധ്യമരുളുന്നു. ഇവിടെയുള്ള ചെറിയ ശിവലിംഗം പാര്‍വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പൂജിച്ചതാണെന്ന് പറയപ്പെടുന്നു.തെക്ക് വശത്താണ് ശ്രീമൂല സ്ഥാനം .അതിനടുത്താണ് മാന്ധാതാവ് തപസ്സു ചെയ്ത സ്ഥലം.
4-ാം ശ.-ത്തിലാണ് ഇവിടെ പ്രതിഷ്ഠ നടന്നത് എന്നു കണക്കാക്കപ്പെടുന്നുദാരുവിഗ്രഹങ്ങളിൽ ഏറ്റവും വലിയതാണ് തിരുമാന്ധാംകുന്നിലേത്.വരിക്കപ്ലാവ് കൊണ്ടാണ് ഈ ദാരുവിഗ്രഹം നിർമിച്ചിട്ടുള്ളത് .
ക്ഷേത്രത്തിലെ ചാന്താട്ടം പ്രസിദ്ധമാണ്.ദാരുവിഗ്രഹത്തിന്റെ ഉറപ്പിനു വേണ്ടിയാണു ഈ ചാന്താട്ടം ചിരപുരാതന കാലം മുതൽ നടത്തി വരുന്നത്. നിലംബൂർ തേക്കിന്റെ കറയാണ് ചാന്താട്ടതിനു ഉപയോഗിക്കുന്നത്.വർഷത്തിൽ രണ്ടു തവണയാണ് ഇവിടെ ചാന്താട്ടം നടത്തുക.
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെയാണ് . സൂര്യവംശത്തില്‍പ്പെട്ട രാജാവായിരുന്ന മാന്ധാതാവ് പിന്നീട് തപസ്സു ചെയ്തു പരമശിവനെ പ്രത്യക്ഷപ്പെടുത്തി . ശിവന്‍ മാന്ധാതാവിനു പാര്‍വതി പൂജിച്ചിരുന്ന ശിവലിംഗം നല്‍കി അനുഗ്രഹിച്ചു. ആ സമയത്താണ് പരശുരാമന്‍ അവിടെ എത്തുന്നത് .പുണ്യവിഗ്രഹം കേരളത്തില്‍ പ്രതിഷ്ടിക്കാമെന്ന് പരശുരാമന്‍ മാന്ധാതാവിനോട് പറഞ്ഞു .രണ്ടു പേരും വള്ളുവനാട്ട് എത്തി . തിരുമാന്ധാംകുന്നില്‍ ശിവ പ്രതിഷ്ടയും നടത്തി.
ഇത്രയും ആയപ്പോള്‍ ആണ് ശിവലിംഗം മാന്ധാതാവിനു കൊടുത്ത കാര്യം പാര്‍വതി അറിഞ്ഞത്. വിഗ്രഹം കൊടുത്തതില്‍ പാര്‍വതി കുപിതയായി . ഭഗവാന്‍ എന്ത് ചെയ്യും,കൊടുത്തുപോയില്ലേ . ശിവലിംഗം തിരച്ചു എടുക്കുന്നതില്‍ വിരോധമില്ലന്നു ഭഗവാന്‍ പറഞ്ഞു .പാര്‍വതി വ്ഗ്രഹം കൊണ്ടുവരുവാന്‍ കാളിയെ അയച്ചു. കാളി ഭൂത ഗണങ്ങളോടെ തിരുമാന്ധാം കുന്നില്‍ എത്തി .മലമുകളില്‍ നിന്നും ഉയരുന്ന പ്രഭ കണ്ടു കാളി അത്ഭുതപ്പെട്ടു. അതിന്റെ മൂലം അന്വേഷിച്ചപ്പോള്‍ മന്ധാതാവും പരശുരാമനും കൂടി പ്രതിഷ്ടിച്ച ശി വലിംഗത്തില്‍ നിന്നാണന്ന് അറിഞ്ഞു. കാളി മുകളില്‍ കയറാതെ അവിടെ നിന്നും ആയുധങ്ങള്‍ വര്‍ഷിച്ചു. മാന്ധാതാവ് പരമശിവനെ ധ്യാനിച്ച് ഇരുന്നു. ശിഷ്യഗണങ്ങള്‍ ആട്ട മരങ്ങളുടെ കായ്കള്‍ പറിച്ചു എറിഞ്ഞു. ആ ആട്ടമരകായ്കൾ മാന്ധാതാവിന്റെ വര ബലത്താല്‍ ആയുധങ്ങളെ തടഞ്ഞു .കാളി കോപിച്ചു മാന്ധാതാവില്‍ നിന്നും ശിവലിംഗം പിടിച്ചു വാങ്ങി .അത് പിളര്‍ന്നു . അതില്‍ നിന്നും പാര്‍വതി പരമേശ്വരന്മാര്‍ പ്രത്യക്ഷപെട്ടു. മാന്ധാതാവിനോട് കാളിയെ പ്രതിഷ്ടിയ്ക്കാന്‍ ഉപദേശിച്ചു കൊണ്ട് പാര്‍വതി പിളര്‍ന്ന വിഗ്രഹത്തില്‍ ലയിച്ചു. മാന്ധാതാവ് ഉടനെ തന്നെ ശ്രീമൂല സ്ഥാനത്ത്തിനടുത്ത് കാളിയെ പ്രതിഷ്ടിച്ചു. കാളിയും ശിവനും ഉണ്ടങ്കിലും പിന്നീട് കാളിയ്ക്ക് പ്രാധാന്യം ഏറി വന്നു.
ഭക്തകവി പൂന്താനത്തിന്റെ ഇഷ്ടദേവത കൂടിയാണ് തിരുമാന്ധാംകുന്നിൽ അമ്മ.പൂന്താനം നമ്പൂതിരിക്ക് വസൂരി ബാധിച്ചപ്പോള്‍ അദ്ദേഹം രോഗശമനത്തിനായി തിരുമാന്ധംകുന്ന് ഭഗവതിയെ പ്രകീര്‍ത്തിച്ച് ഘനസംഘം എന്ന കീര്‍ത്തനം രചിച്ചതായി ഐതിഹ്യമുണ്ട്.തൃശൂർപൂരത്തിലെ ഇലഞ്ഞി തറമേളം തിരുമാന്ധംകുന്നിൽ അമ്മയ്ക്ക് വേണ്ടിയാണു നടത്തി വരുന്നത് എന്നാണ് വിശ്വാസം.
ഭഗവതിയുടെ ശ്രീകോവിലിനുള്ളില്‍ സപ്തമാതാക്കളുടെ പ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിനുള്ളില്‍ തന്നെ ശിവലിംഗ പ്രതിഷ്ഠയും മാന്ധാതാവ് മഹര്‍ഷിയുടെ സമാധിയുമുണ്ട്. മാന്ധാതാവിന്റെ സമാധി സ്ഥലമാകയാലാണ് തിരുമാന്ധാംകുന്ന് എന്നറിയപ്പെടുന്നതെന്നാണ് വിശ്വാസം. ഈ കുന്നിന്റെ പ്രാചീന നാമമാണ് തിരുമാനാംകുന്ന് എന്നു കാണുന്നതിനാല്‍ ചരിത്രപരമായി ഐതിഹ്യത്തില്‍ കഴമ്പില്ല എന്ന വാദഗതിയുമുണ്ട്.
നാല് മാസക്കാലം ഇവിടെ കളമെഴുത്തും പാട്ടും നടക്കുന്നു. ഇവിടത്തെ പതിനൊന്നാംപൂരവും പൂരത്തിനു പാണന്റെ തണ്ടിലേറി വരവും ക്ഷേത്രത്തിലെ മംഗല്യപൂജയും പ്രശസ്തമാണ് . പായസവും ത്രിമധുരവുമാണ് പ്രധാന നിവേദ്യം.
വള്ളുവകോനാതിരി ട്രസ്റ്റി ആയുള്ള ഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത് ..വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഈ ദേവിക്ക് ശ്രീ പോര്‍ക്കലി എന്നും പേരുണ്ട്.അരിപ്രകോവിലകം വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ഈ ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് പ്രസിദ്ധമായ ചാവേര്‍ത്തറ..
0 comments:
Post a Comment